Saturday 21 February 2015

കണ്ണനോട്



ആലിലയിൽ നിന്നിറങ്ങി  കണ്ണൻ
കോലക്കുഴൽ ഊതി വന്നു ചാരെ
കാൽ തളകൾ കളി പറഞ്ഞു മെല്ലെ
കൈവളകൾ പൊട്ടി ചിരിയുതിർത്തു .

കാളിന്ദിയിൽ നീരാടുവാനോ വന്നു .?
കംസന്മാരെ കൊല്ലുവാനോ വന്നു.?
കാളിയന്മാരെ കൊല്ലുവാനോ വന്നു.?
ചൊല്ലു  കണ്ണാ എന്തിനു നീ വന്നു.?





Monday 16 February 2015

തർപ്പണം



അരിയോ എള്ളോ പൂവോ എൻ കണ്ണീരിൻ നനവോ
ഒരു ചീന്ത് ഇലയിൽ  എൻ ഉള്ളിലെ നൊമ്പര പൂക്കളോ
എന്ത് ഞാൻ നല്കും എൻ പ്രിയരാം പൂർവ  സൂരികളെ
നിങ്ങൾ തൻ ആത്മശാന്തിക്കായ് വേറെന്തു  നല്കിടാൻ ?


തർപ്പണം ചെയ്യുന്നു ഈ നീരൊഴുക്കിൽ മമ വ്യഥകളെ
ആത്മസമർപ്പണം ചെയ്യുന്നു സ്വീകരിച്ചീടുക കൈ  നീട്ടി .
കടൽ തേടി പോകും കിനാക്കളെ  പുനർജനിക്കൂ മേഘമായ്
വീണ്ടും ഹർഷാരവത്തോടെ കുളിർ മഴയായ് പൊഴിയുവാൻ .


മരമായ്‌ ജനിക്കട്ടെ വീണ്ടുമീ മണ്ണിൽ ഞാൻ തണലാവാൻ
പൂക്കളും കായ്കളും നല്കുവാൻ എന്നുണ്ണിക്ക് കൈനീട്ടമായ്‌ .
പറവകൾ കൂടൊരുക്കിയെൻ ചില്ലകൾ പാവനമായ് തീരുവാൻ
സംഗീത സാന്ദ്രമാം പുലരികൾ ഏകി ധന്യയായ് തീരുവാൻ .

Tuesday 16 December 2014

കൊലവേറി


രക്ത ദാഹികളെ  നിങ്ങളും മർത്ത്യരോ ?
ചോരച്ചുവപ്പ് കണ്ടാർത്തു ചിരിക്കുന്നോ ?
ചുടുനിണം പുരണ്ടോരാ പിടയും കബന്ധങ്ങൾ
നിന്നമ്മയോ മക്കളോ ആയിരുന്നെങ്കിലോ .?

രാക്ഷസ കൂട്ടമേ മാപ്പില്ല നിങ്ങൾക്കൊരിക്കലും
കാലം വിധിയാലെ തേടി വരുമൊരു  ദിനം !!
ഇന്നിൻ സമൃദ്ധിയെ പങ്കിലമാക്കും മതത്താലേ
ചെഞ്ചോര പുഴകളാൽ എഴുതുന്നോ കാവ്യങ്ങൾ !

 ശാന്തിയും സ്നേഹവും പകരുവാൻ കഴിയാത്ത
മനുഷ്യൻ ഇഹത്തിനു ഭാരമയ്  തീരുന്നു
മതങ്ങളെ ആഞ്ഞു പുല്കും മനുഷ്യരെ കേൾക്കുവിൻ
സ്നേഹമാണ് ഇന്നിന്നു ആവശ്യമാം മതം !!




ഇതും ഭരണമോ .?







മഞ്ഞും മഴയും വെയിലുമേറ്റ്
വാടി തളര്ന്നവർ നിന്നിടുമ്പോൾ
കൊടി  വെച്ച കാറിൽ പൊടി പറത്തി
നിന്ദിച്ചു പോകുന്ന ഇവർ മന്ത്രിമാരോ.?

തറവാട്ടു സ്വത്തൊന്നും ചോദിച്ചില്ല
തലക്ക് മുകളിൽ ഒരു കൂര മതി
സ്വന്തമായ് നില്കാൻ ഒരടി മണ്ണ് മതി
കേട്ടില്ലെന്നു നടിച്ച് പോകുമിവർ മന്ത്രിമാരോ.?

 നാടെല്ലാം ചീഞ്ഞു നാറും കഥകൾ ചമച്ചു
നാട്ടാരുടെ വോട്ടു നേടി തിന്നു മുടിച്ചു
അരപട്ടിണി കിടക്കുന്ന വയറുകളിൽ
തീ നിറയ്ക്കും  ഇവർ  മന്ത്രിമാരോ?

Saturday 1 November 2014

സുനാമി ശവകുടീരങ്ങൾ



ആർത്തിരമ്പി  കടൽ  വന്നു മൂടിയ രാവിൽ
മലകളാം തിരകൈകൾ തൂത്തെറിഞ്ഞെല്ലാം
ആധി  കൊള്ളാൻ പോലും സമയം തരാതെ
മണ്ണിൽ  പൊലിഞ്ഞു മർത്ത്യർ തൻ ജീവൻ

ആവേശം കൊണ്ടു മർത്ത്യർ വരച്ച കളങ്ങൾ
ആവേശതിരകൾ മാച്ചെറിഞ്ഞുകളിച്ചുചിരിച്ചു
മതവും ജാതിയും കെട്ടിയ വേലികൾ എല്ലാം
കോപം കൊണ്ടവൾ താണ്ഡവമാടി തകർത്തു .

ഒന്നായ് അടിഞ്ഞ ജഡങ്ങൾ  ജാതിയറിയാതെ
പരസ്പരം കെട്ടി പിണഞ്ഞു  ചീഞ്ഞു   കിടന്നു
മതങ്ങൾ  നോക്കാതെ മൂക്ക് പൊത്തി ജനങ്ങൾ
മറ മാടി  മത സൌഹാർദത്തോടെയവർക്കായ് .

ഉറ്റവർ ഉടയർ ആരുമില്ല  ശേഷ ക്രിയയുമില്ലവിടെ
ജാതിയും മതങ്ങളും ഇല്ലവിടെ ശവങ്ങൾ അല്ലെ .?
പരസ്പരം പുണർന്നു ഉറങ്ങുന്നു ഒരേ കുഴിയിൽ
ആണെന്നോ പെണ്ണെന്നോ പോലുമറിയാതെ !!

Saturday 25 October 2014

ഫീനിക്സ്



കനൽ  മൂടിയ ഇന്നുകളിൽ നിന്നുയിർത്തെണീറ്റു 
പറക്കണം ഉയിർ  കൊണ്ട് ഫിനിക്സ് പക്ഷിയെപോൽ ...
വിശാലമാം ലോകവാതായനങ്ങൾ തുറന്നു വെക്കും
എനിക്കും ദൂരെ വസന്തത്തിൽ ഒരു കൂടൊരുക്കാൻ .


തളിർക്കുമെൻ  കിനാവിൻ വള്ളികൾ പടർന്നിടുമ്പോൾ 
പിച്ചവെച്ചൊന്നു നടന്നിടെണം ലോകമുറ്റമാകെ 
ചുറ്റിപ്പിടിച്ചു കയറി ആകാശം തൊട്ടു ചൊല്ലിടേണം 
എനിക്കും  .നിനക്കും ഈലോകം സ്വന്തമെന്നു ....

അതിർത്തികൾ ഇല്ലാത്തൊരു ലോകമെന്റെ സ്വപ്നം 
മതിലുകൾ ഇല്ലാത്ത മനസ്സാണെന്റെ സ്വപ്നം 
മത ഭ്രാന്തു ഇല്ലാത്ത നാടാണെൻ കിനാവിൽ 
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന നാളിൽ ........?




Friday 24 October 2014

സ്വപ്നം



തിരകൾ ഉയരുമീ കടലിൽ ഇന്നലെ 
തിരഞ്ഞു ഞാനൊരു തോണി 
വിദൂരമാം ആകാശ ചെരുവിൽ നില്കുന്ന 
സൂര്യനിൽ എത്തുവാനൊരു തോണി 

അലറി അടുക്കും തിരകളാൽ മൂടി 
അലിഞ്ഞു പോയി ഞാൻ കണ്ട സ്വപ്നം 
തിരിച്ചു പോകുമ്പോൾ തിരകൾ തീരത്ത് 
തകർത്ത് എറിഞ്ഞു എൻ തോണി 

വിഷാദമേഘങ്ങൾ മൂടി സൂര്യനും 
മറഞ്ഞു പോയി കടലിന്നടിയിൽ 
തിരിച്ചു വരുന്ന വരവും കാത്തു ഞാൻ 
തനിച്ച് നിൽക്കുന്നു വിധുരയായിന്നിവിടെ .....